Monday, July 10, 2017

" കർക്കിടകത്തിൽ  പത്തൊണക്ക് .........................................
വായിച്ചു കൊണ്ടിരുന്ന " കാവേരിയുടെ വിളി " ടീപ്പോയിയിലേക്കു വെയ്ക്കുമ്പോൾ കാലേശ്വർ സ്വയം ഒന്ന് ചിരിച്ചു.
അങ്ങകലേക്കു പോകുന്ന ചെമ്മൺ പാതയിൽ ,തന്റെ പ്രിയപ്പെട്ട  ലൈറ്റ് ആൻഡ് ഷെയ്ഡ് ചിത്രങ്ങൾ പോലെ പലപല രൂപങ്ങൾ തെളിഞ്ഞു നിന്നിരുന്നു .
മെല്ലെ സന്ധ്യ ആവുകയാണ് . പതിവ് സന്ധ്യാദീപം കൊളുത്തലും , കീർത്തനങ്ങളുമായി  ചന്ദ്രു പ്രാർത്ഥനകളിൽ മുഴുകിത്തുടങ്ങിയിക്കുന്നു .
ചന്ദ്രുവിനെ ശല്യപ്പെടുത്തണ്ട എന്ന് കരുതി ഗ്രാമഫോണിലേക്കു നീണ്ട കൈ അയാൾ പിൻവലിച്ചു.
നയരേട്ടന്റെ കടയിലേക്കിറങ്ങുമ്പോൾ ചന്ദ്രു പിന്നിൽ നിന്ന് പറഞ്ഞു .
" കുടയെടുത്തോളൂ .:
കർക്കിടക ക്കോളാണ് ..."
   ഗൃഹാതുരത്വമുണർത്തുന്ന  ഗതകാലസ്മരണകളുടെ തനിയാവർത്തനം എന്ന പോലെ അത്  മുത്തശ്ശിയുടെ ശബ്ദം  പോലെ കലേശ്വറിന്റെ കാതുകളിൽ മുഴങ്ങി .

നിശ്ശബ്ദപ്രണയമധുര  തുളസിത്തറ ..
മെല്ലെ ആടുന്ന തെച്ചിയും ....
തുളസിക്കല്ലിൽ തിരി മെല്ലെ പടർന്നു തുടങ്ങിയിരിക്കുന്നു .
ഒരു പിൻവിളി എന്നോണം കലേശ്വർ ഒന്ന് കൂടി തിരിഞ്ഞു നോക്കി .
ചെമ്മൺ പാതയാകെ ഇരുൾ വീണു തുടങ്ങിയിരിക്കുന്നു .
അങ്ങകലെ വിശാലമായ ഒരുപൂന്തോട്ടം  പോലെ ചെമ്മാനം .
കയറ്റിറക്കങ്ങളോ ,കൈവരികളോ ഒക്കെ ചേർന്ന് മൈത്രീ ബാഗിന്റെ ഒരു ചിത്രം ഉണർത്തുന്നു

കൊതിപ്പിക്കുന്ന തണുപ്പിൽ മൈത്രീ ബാഗിൽ തനിച്ചിരിക്കുമ്പോൾ ഒരു ഉത്സാവപ്പറമ്പ് പോലെ ആർത്തുല്ലസിച്ചു രസിക്കുകയായിരുന്നു നഗരമാകെ.
എവിടെനിന്നോ ഉല്ലാസയാത്രയ്ക്ക് എത്തിയ കുറെ കുട്ടികൾ ബഹളമുണ്ടാക്കി അയാളെ കടന്നു പോയി .
കാത്തിരിപ്പിന്റെ വിരസത മനം മടുപ്പിക്കുമ്പോഴേക്കും അങ്ങകലെ നിന്നും രഞ്ജിനി വരുന്നത് കണ്ടു .
അരികെ വന്നിരിക്കുമ്പോൾ
" അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ഒരു മാത്ര വെറുതേ നിനച്ചുപോയി  "....
എന്ത് എന്നർത്ഥത്തിൽ അവൾ മുഖമുയർത്തി നോക്കി .....
"കുച്ച് ഭി  ഹോ തോ അച്ഛാ ധാ ..."
ചിരിച്ചുകൊണ്ട് രഞ്ജിനി പറഞ്ഞു.....
ഇനി എന്നാ നീ ഇതൊന്നും ട്രാൻസ്ലേറ്റ് ചെയ്യാതെ മനസ്സിലാക്കുന്നത് ...?
ക്യാ .....?
ചോദിക്കുമ്പോൾ കണ്ണുകളിൽ നിറയുന്ന നിഷ്കളങ്ക ഭാവം അവളെ കൂടുതൽ സുന്ദരിയാക്കി ....
സംസാരം മലയാളത്തിൽ നിന്ന് മാറ്റി ക്കൊണ്ടു  പിണക്കം വേണ്ട കേട്ടോ ...
എന്ന്അ യാൾ പറഞ്ഞു.
 മഞ്ഞിൻ പുതപ്പിൽ മൂടി ഇടയ്ക്കിടെ വീശുന്ന ഇളം കാറ്റിൽ ആടിത്തിമിർക്കുന്നുണ്ട് പൂന്തോട്ടമാകെ .

സംസാരത്തിനിടയിൽ മനോഹരമായി പോളിഷ് ചെയ്ത വിരൽ നഘം കൊണ്ട്  ഘനീഭവിച്ച ഒരു മഞ്ഞുകട്ട അയാളുടെ കോളറിനുള്ളിലേക്കിട്ടുകൊണ്ടു അവൾ അയാളുടെ കയ്യിൽ മേലെ നുള്ളി.
 മിന്നൽ പിണർ പോലെ തണുപ്പ് ഒരു റിജു രേഖയായി നട്ടെല്ലുവഴി പടർന്നിറങ്ങി.
നിഷ്കളങ്കമായി പൊട്ടിച്ചിരിയ്ക്കുന്ന
അവളേ കണ്ടിരിയ് ക്കാൻ എന്ത് രാസമാണെന്ന് ചിന്തിച്ചുകൊണ്ട് അയാൾ അവളുടെ കൈ ബലമായി കവർന്നെടുത്ത് അമർത്തിപ്പിടിച്ചു.
 റോസാപ്പൂ പോലെ മൃദുവായ കൈകൾ രക്താഭമാകുന്നതും , വേദനസഹിക്കാനാവാതെ അവളുടെ മിഴികൾ നിറയുന്നതും കണ്ടു അയാൾ കൈകൾ പിൻവലിച്ചു.
ചേർത്തുപിടിച്ചു കൈകൾ തലോടുമ്പോൾ പളുങ്കുമണികൾ പോലെ ഒരു കണ്ണുനീർത്തുള്ളി മെല്ലെ അടർന്നു വീണു .
വാശിപിടിച്ചു കരയുന്ന ഒരു കൊച്ചുകുട്ടിയെ പ്പോലെ അവളെ ചേർത്ത് പിടിച്ചു അയാൾ മൗനമായിരുന്നു .

ശക്തമായ ഒരു ഇടിമുഴക്കവും മിന്നലും ആണ് അയാളെ ചിന്തകളിൽ നിന്നുണർത്തിയത് .
കണ്ണെത്താ ദൂരം  പടർന്നു കിടക്കുന്ന പാടത്തേയ്ക്കു നോക്കി നിൽക്കുകയായിരുന്നു അയാൾ ...
ഇരുണ്ടുമൂടിക്കിടന്ന ആകാശത്തിനതിരിൽ ചക്രവാളത്തിൽ സ്വര്ണവര്ണമാർന്ന അന്തിവെയിൽ തിളങ്ങുന്നത് കണ്ടു.

മുത്തശ്ശി പറയാറുള്ളത് പോലെ

" കർക്കിടകത്തിൽ  പത്തൊണക്ക് .." ആയിരിയ്ക്കും . ആത്മഗതം പോലെ കലേശ്വർ മന്ത്രിച്ചു.

നായരേട്ടന്റെ കടയിൽ മങ്ങിക്കത്തുന്ന വിളക്കിന്റെ വെട്ടം ലക്ഷ്യമാക്കി അയാൾ നടന്നു...!!!