Friday, December 21, 2018

നാലു മണിക്ക് കട്ടൻ കാപ്പിയുമായി ചന്ദ്രു വരുമ്പോൾ
പഴയൊരു ഡയറിയുടെ തുറന്നപേജും മാറിലടുക്കി ഉച്ചമയക്കത്തിലായിരുന്നു കലേശ്വർ.
ചെറിയ പാദപതനത്തിൽ കലേശ്വർ കൺ തുറന്നു.
"മഞ്ഞുകാലത്തേയ്ക്കൊന്നു പോയോ ? ''
എന്നു ചോദിച്ചു കൊണ്ട് ചന്ദ്രു കാപ്പി രണ്ടു ഗ്ലാസ്സുകളിലേയ്ക്ക് പകർന്നു.
എയ്.. വെറുതേ....!
എന്നു പറഞ്ഞ് കാപ്പി കൈ നീട്ടി വാങ്ങി അയാൾ വീണ്ടും ചാരിയിരുന്നു.

അതിവർഷം തകർത്തെറിഞ്ഞ പാടവും ചെമ്മൺപാതയുമൊക്കെ തമ്മിൽ ഭേദമില്ലാതെ പരന്നു കിടക്കുന്നുണ്ട്.
അകാലത്തിൽ വാകയും കൊന്നയുമൊക്കെ
പൂവിട്ടിരിക്കുന്നു.

തുളസിത്തറയിൽ ഒരവകാശം പോലെ ചിരവപ്പൂവും, പുല്ലുകളും സ്ഥാനം പിടിച്ചിരിക്കുന്നു.

വഴിയും പാടവും അതിരില്ലാതെ, ഒന്നായപ്പോൾ നാരായണേട്ടന്റെ കട ഇങ്ങടുത്ത് വന്നതുപോലെ.

മഴ കഴിഞ്ഞപ്പോൾ ആകെ കാടായി. തുളസിത്തറയെങ്കിലും ഒന്ന് വൃത്തിയാക്കാമായിരുന്നു.

കലശ്വറിന്റെ മനസ്സു വയിച്ചതു പോലെ ചന്ദ്രു പറഞ്ഞു.
അയാൾ ഒന്നും പറഞ്ഞില്ല.

തുലാവർഷത്തിന്റെ മുന്നൊരുക്കങ്ങൾ കാർമേഘങ്ങളായി ചക്രവാളത്തിൽ  കാളിമ പടർഞ്ഞുന്നുണ്ട്.

ചന്ദ്രു അകത്തേയ്ക്കു പോയത് റേഡിയോയിൽ വിവിധ ഭാരതി കേട്ടു തുടങ്ങിയപ്പോഴാണ് അയാളറിഞ്ഞത്.
മുറ്റത്ത് നിന്നും നനച്ചുണങ്ങിയ വസ്ത്രങ്ങൾ അയാൾക്കരികിൽ കിടന്നിരുന്നു.

ഒരിളം കാറ്റ് കൊണ്ടുവന്ന കോട്ടൺ വസ്ത്രങ്ങളുടെ നനുത്ത ഗന്ധം അയാളെ ആർക്കൈവ്സിലെ
ഒഴിഞ്ഞ കോണിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി.

ചാരുബഞ്ചിൽ കോമളയുടെ അടുത്തിരിക്കുമ്പോൾ ഇരുണ്ട ക്രീം നിറത്തിൽ കറുപ്പും കസവും കലർന്ന ബോർഡുള്ള കോട്ടൺ സാരിയുടെ തുമ്പുപിടിച്ച് അയാൾ മെല്ലെ പറഞ്ഞു.
"നിന്റെ  ഫേവറിറ്റ് രണ്ടു ലൈൻ ഒന്നു  പാടൂ...!"

അയ്യാേ.. ഇപ്പം വേണ്ട...
ഹൃദ്യമായ ഒരു ഭാവമാറ്റം പ്രകടമാകുന്നത് അയാൾ നോക്കിയിരുന്നു.
അല്ല.
രണ്ടുവരി നീ പാടൂ... ഞാനിങ്ങനെ നിന്റെ മടിയിൽ കിടക്കാം..!
കൊള്ളാം...
മടിയിൽ കിടക്കാൻ പറ്റിയ സ്ഥലം..
ഓഫീസ് കഴിയാറായി...
നമുക്ക് നേരെ ബിച്ചലേയ്ക്ക് പോകാം..

ഞാൻ പോയി ബാഗെടുത്തു വരാമെന്നു പറഞ്ഞു കോമള പോയി.
തിരിച്ചിറങ്ങി   കോമളയുടെ വക ഐസ്‌ക്രീമും കഴിച്ച് ബീച്ചിലേയ്ക്ക് നടക്കുമ്പോൾ
നാളെ എവിടെയാ താൻ.. ഓഫീസിലല്ലേ...?
നേരത്തേ ഇറങ്ങാമോ..
കലേശ്വർ ചോദിച്ചു.
എന്താ..?
അല്ല നാളെ വരാമെങ്കിൽ ഒരു സ്ഥലത്തു പോകാം.

............
എങ്കിൽ ഞാൻ നാളെ മുഴുവൻ വരട്ടെ...?
കുറുകുന്ന' ഒരു പ്രാവിനെപ്പോലെ അതു ചോദിക്കുമ്പോൾ അവളുടെ മുഖo രക്തവർണ്ണമാകുന്നത് ആത്മഹർഷത്തോടെ അയാൾ നോക്കി നിന്നു....

ഓ.. മൈ.. ഗോഡ്...!
നിന്നെ കെട്ടിപ്പിടിച്ചൊരു ഉമ്മ തരട്ടേ.. ഞാനിത് ചോദിക്കാനാ ഒരുങ്ങി വന്നത്...
കോമളയെ ചേർത്തു പിടിച്ചിരുന്ന  അരക്കെട്ടിൽ അയാൾ കൈയമർത്തി.

ആഹഹ..
ഇത് പബ്ലിക്ക് പ്ലേസാണ്...
ഉമ്മയൊക്കെ...
ങ്ഹാ..
കൃത്രിമ ദേഷ്യം ഭാവിച്ച് അവൾ
കുതറിയോടി. തിരിഞ്ഞ് ചോദിച്ചു.
അല്ല എന്താ പദ്ധതി പറഞ്ഞില്ലല്ലോ.?
കോലോത്തൊന്നു പോവാരുന്നു.

പിന്നെ..
വീണു കിട്ടിയ അവസരമാ.
കോലോത്തൊക്കെ പിന്നെ പോകാം. ഇത് വേറൊരു സൂപ്പർ ഐഡിയ..!
ഒന്നു നിർത്തിയിട്ട് അയാൾ പറഞ്ഞു.
സ്കൂൾ ഓഫ് ഡ്രാമയിൽ നാളെ മുതൽ നാടകക്കളരി. പത്ത് ദിവസത്തേയ്ക്ക്.
വിശിഷ്ടാതിഥി - കം -നാടകം പഠിപ്പീര്..
എല്ലാം ഈയുള്ളവൻ..
പക്ഷേ...
പെട്ടെന്ന് നാലു ദിവസം അവധിയാക്കി.
ഇന്ന് താക്കോലും ക്ഷണക്കത്തുമൊക്കെ കിട്ടി..
ഇനിയത് കുറെ നാളത്തേയ്ക്ക് എന്റെ.... അല്ല.. നമ്മുടെ ലോകം...!
എപ്പടി...!
അയ്യോ അവിടെയോ..?
കോമള ആശ്ചര്യപ്പെട്ടു..
നോക്ക്..
ആഡിറ്റോറിയത്തിനു സമീപം ഉള്ള ആപ്പീസ്...

നാളെ മുതൽ ആരുമില്ലവിടെ..
രാവിലെ .. അങ്ങു വന്നാൽ മതി..

ഞാൻ നാളെ ഓഫീസ് സമയത്തെത്താം...

അന്തിവെയിൽ സ്വർണ്ണാഭ വീശിയ സന്ധ്യയിൽ, നാണത്തിൽ മുങ്ങിയ, പ്രേമവായ്പ് ഒളിവീശിയ കോമളയുടെ കവിളിൽ മുത്തം നൽകുമ്പോൾ കലേശ്വർ മെല്ലെപ്പറഞ്ഞു...
നാളെയാണ് നിന്റെ ഫേവറിറ്റ്
"പ്രിയ സഖി ഗംഗേ..." നമ്മുടെ ഗന്ധർവ്വ ക്ഷേത്രം നിറയുന്നതും,
അനംഗൻ പൂവമ്പെയ്യുന്നതും...
അങ്ങനെയങ്ങനെ....!
നാളെയെ പെട്ടെന്നു പുണരാണെന്ന വണ്ണം സൂര്യൻ മാഞ്ഞു.

പൂർണ്ണമായ ഇരുട്ടിൽ നാളെയെന്ന മാസ്മര ലോകത്തേയ്ക്കു പറക്കുന്ന രണ്ടു ഹംസങ്ങളായി കലേശ്വറും, കോമളയും അലിഞ്ഞില്ലാതായി...!

ജബ്. ജബ്.. ബഹാർ ആയി
ഓർ ഫൂല് മുസ്കുരായേ..
മുഛേ തും...യാദ് ആയേ..
മുഛേ തും....യാദ് ആയേ..!

അർദ്ധമയക്കത്തിലും കലേശ്വർ മെല്ലെപാടിക്കൊണ്ടിരുന്നു.