Thursday, September 25, 2014

-->
ആ  നീലക്കടലാസ്സ്.......
അത്ര അസ്സാധാരണത്വം ഒന്നും കലരാത്ത ഒരു ദിവസം. നോവലുകളും കഥകളും ഒക്കെ നല്കിയിരുന്ന ഒരു പ്രത്യേക അനുഭൂതി ഇപ്പോൾ ആസ്വദിക്കാൻ കഴിയുന്നുണ്ടോ എന്ന സംശയത്തോടെ, ഗഹനമായ മറ്റേതെങ്കിലും  വിഷയം ആവാം ഇന്നത്തെ വായന എന്ന് കരുതി പുസ്തക അലമാരയിൽ  കുറേ അന്വേഷിച്ചു കലേശ്വർഞാൻ ഒന്നിനൊന്നു മെച്ചമല്ലേ എന്ന ഓർമ്മ പ്പെടു ത്തലുകളുമായി പിന്നിലേക്ക്‌ മറഞ്ഞ പുസ്തകങ്ങൾ. ഭാരത സംസ്കാരത്തെ ക്കുറിച്ച് മാക്സ് മുള്ളർ നടത്തിയ പ്രഭാ ഷണ പരമ്പര അയാളെ പെട്ടെന്നു ആകർഷിച്ചു.
അതി തീക്ഷ്ണമായ ഒരു മാനസിക യുദ്ധത്തിനു തയ്യാറെടുക്കാൻ എന്ന പോലെ ഒരു സുന്ദര മുറുക്കാൻ ഒരുക്കി ,ആസ്വാദനത്തിനു രണ്ടു ഏലത്തരി കൂടി നുണഞ്ഞു കലേശ്വർ പതിവ് മൂലയിലേക്ക് സ്വസ്ഥമായി ചെന്നിരുന്നു.!
റാഫി സാഹബും,കിഷോറും ,മുകേഷ്ജിയും ഒക്കെ അരക്കൈ നോക്കി എങ്കിലും സന്ധ്യ കഴിഞ്ഞു കാണാം എന്ന് പറഞ്ഞ്‌ മുള്ളറുമായി സംവദിക്കാൻ  ആരംഭിച്ചു.
കൈലേസുകളിൽ ചില ചിത്ര പണികൾ നടത്തി ക്കൊണ്ട് ചന്ദ്രു ഇറയത്തിന്റെ അങ്ങേ കോണിൽ ഇരിക്കുന്നു .
സുഖദായകമായ ഇളം കാറ്റിൽ, ഒരു പ്രത്യേക സ്വർണ്ണ വർണ്ണം വിതറുന്ന സൂര്യ പ്രഭയിൽ അയാൾക്ക്‌ നല്ല ഉന്മേഷം തോന്നി.....
പടിക്കൽ കൂടി പൊടി ഉയർത്തി ഒരു വാഹനം കടന്നു പോയി.
ഉച്ചയ്ക്ക് വെയിൽ കനക്കുമ്പോഴേയ്ക്ക്  വായിച്ചു തീർന്ന പുസ്തകവും നെഞ്ചിൽ വെച്ച്  ഒരു ചെറു നിദ്രയിൽ ആയിരുന്നു കലേശ്വർ.

വരണ്ട മൊട്ടക്കുന്നിനപ്പുറം, നനുത്ത പച്ചപ്പുകളുള്ള കലാലയ മുറ്റവും പരിസരങ്ങളും കടന്നു ചെല്ലുമ്പോൾ കലെശ്വരിന്റെ സുഹൃദ് വലയത്തിൽ ഒട്ടു മിക്കവരും ഉണ്ടായിരുന്നു. എന്നും കാണാറുള്ള ഉണർവ്വ് ആരിലും കണ്ടില്ല...!
മൂന്നു വർഷത്തെ പഠനത്തിനു സമാപനം കുറിക്കുന്ന സ്റ്റഡി ടൂർ എന്ന ചടങ്ങ് ആയിരുന്നു പ്രധാന പ്രശ്നം ...
കലേശ്വർ മനസ്സില് ആഗ്രഹിച്ചിരുന്ന ഒരു വിനോദയാത്ര ഉണ്ട് . ഒരിക്കലും നടക്കാൻ സാദ്ധ്യത ഇല്ലാത്ത ഒരു യാത്ര.
പ്രിയങ്കരനായ പ്രോഫെസ്സറോട്  പറഞ്ഞ്‌ അനുവാദം വാങ്ങിയാൽ ഒരാളെ കൂടി കൊണ്ടുപോകുവാൻ സമ്മതിച്ചേക്കും.
നീ വരുമോ ...?
അത് എങ്ങിനെ ...? ഞാൻ എന്ത് പറഞ്ഞ്‌ ആണ് വീട്ടില് നിന്ന് വരിക...?
നിസ്സഹായതയുടെ ആ മുഖത്തേക്ക് അയാള് നോക്കിയില്ല ...
പ്രണയികൾകെന്തുകാര്യവും  തീവ്രമാണ് . അതുകൊണ്ടുതന്നെ  കലേശ്വർ ആ പ്രശ്നം കൂടുതൽ സങ്കീർണമാക്കാൻ ആഗ്രഹിച്ചില്ല       

ദൂരെ നിന്നും    പ്രോഫെസ്സർ  വരുന്നത് കണ്ടപ്പോൾ അയാൾ മുഖം കൊടുക്കാതെ തിരിയാൻ ശ്രമിച്ചു
"നില്ല്ടോ.." എന്ന പതിവ് ശൈലിയിൽ അദ്ദേഹം വിളിച്ചു
" പിന്നെ ഒരു കാര്യം നമ്മൾ ടൂർ പോകുമ്പോൾ എല്ലാം വളരെ ഭംഗിയായി നടക്കണം . ഒരു പ്രശ്നവും ഉണ്ടാകരുത് . താൻ അത്  ശ്രദ്ധിക്കണം."
"ഉവ്വ് സർ " അയാൾ പ്രതിവചിച്ചു.

"അതുപോലെ ...എടൊ  ...നമുക്ക് ആള് കുറവാണ് ..... അതുകൊണ്ട് ............................................ നെ ക്കൂടി നമ്മുടെ കൂടെക്കൂട്ടാം എന്ന് കരുതുന്നു..."
അദ്ദേഹം ഒളികണ്ണിട്ടു നോക്കുന്നത് പോലെ അയാൾക്ക്‌ തോന്നി ......

"എന്താ പേര് പറഞ്ഞത് സർ .."
"ഇല്ല പേരൊന്നും ഇല്ല ..."
ഇത്ര പെട്ടെന്ന് സാറിന്റെ ശബ്ദത്തിനെന്താ   ഒരു മാറ്റം ..
"അല്ല ..അതെങ്ങിനെ ശരി ആകും സാർ ...ആരായാലും പേര് കാണുമല്ലോ ...?"
"ഇല്ലെന്നു പറഞ്ഞില്ലേ ....?...... ആരാന്നു വെച്ച എഴുതി വെക്കാതെ അങ്ങേരെങ്ങിനെ പറയാനാ ...?"
കാര്യങ്ങൾ ചന്ദ്രു ഏറ്റെടുത്തോ എന്ന അത്ഭുതത്തോടെ അയാൾ ഞെട്ടി .....
ആരോ തോളിൽ തട്ടി വിളിക്കുന്നു ...
"വെറുതെ പകൽ ഉറങ്ങി പിച്ചും പേയും പറയുന്നു ..."
പരിഭവത്തോടെ പറഞ്ഞ്‌ കൊണ്ട് ചന്ദ്രു പിൻവാങ്ങി ...
 കാഴ്ച വ്യക്തമായപ്പോൾ മുന്നിൽ പോസ്റ്മാൻ ...
"ഇതാ ... "
"ആരാണെന്നെഴുതിയിട്ടില്ല ..സാറേ ..പിന്നെങ്ങിനാ.... "
അയാൾ ചിരിച്ചു...
അയച്ച ആളിന്റെ മേൽ വിലാസത്തിന്റെ  സ്ഥാനത് "ഫ്രം മി ....." എന്ന് മാത്രം എഴുതിയ കത്ത് ...
എല്ലാം പണ്ടത്തെ  പോലെ തന്നെ.
പോസ്റ്റ്‌ കവർ, അതിലെ അക്ഷരങ്ങൾ, മേൽ വിലാസത്തിന്റെ കൂടെ " ടു ..യു.."എന്ന വ്ക്തമായ കുറിപ്പും.
ഒരു പതിനാറു കാരന്റെ സംഭ്രമത്തോടെ അയാൾ  കത്ത് മെല്ലെ തുറന്നു ........ 
" അതും മാറ്റമില്ലാതെ ...നീലക്കടലാസ്സു ...!
ഭംഗിയുള്ള ഒരു സിന്ദൂരപ്പൊട്ട്  ഓർമ്മയിലുണർന്നപ്പോഴേക്കും   
"ഊണ്  ആയി കേട്ടോ ..."
എന്ന വിളി വന്നു....
വന്നിട്ട് സ്വസ്ഥമായി വായിക്കാം എന്ന് കരുതി ഒന്ന് കൂടെ കത്ത്  കെ ഒരു വീക്ഷണം നടത്തി ഊണ് മുറിയിലേക്ക് നടന്നു കലേശ്വർ...!